Kerala
തിരുവനന്തപുരം: കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെയാണ് സംഭവം.
നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് വോട്ട് അസാധുവായത്. സാങ്കേതിക പിഴവാണ് വോട്ട് അസാധുവാകാൻ കാരണമായത്. ബിജെപി നോമിനിയായി വോട്ട് ചെയ്യാനെത്തിയ ശ്രീലേഖ ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതാണ് വോട്ട് അസാധുവാകാൻ കാരണമായത്.
സാധാരണ ഗതിയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കാറുണ്ടെങ്കിലും ഒരു മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായത് നഗരസഭയ്ക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നാണ് ആർ. ശ്രീലേഖ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. പിന്നീട് മേയർ സ്ഥാനം കിട്ടാത്തതിന്റെ പേരിൽ പരസ്യ പ്രതികരണം നടത്തിയും അവർ ബിജെപിയെ വെട്ടിലാക്കിയിരുന്നു.
District News
നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് മാറ്റിവച്ചു. വനിതാ നോമിനേഷൻ ലഭിക്കാത്തതിനാലാണ് ബ്ലോക്കിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് എൽഡിഎഫും യുഡിഎഫും വനിതാ അംഗങ്ങളുടെ നോമിനേഷൻ നൽകിയില്ല.
മറ്റു കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം ഉറപ്പായെങ്കിലും ധനകാര്യത്തിൽ മാത്രം പ്രതിനിധിയുണ്ടായില്ല. ഇതേ തുടർന്നാണ് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ എ.വിജയൻ നടപടിക്രമം പാലിച്ച് അഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും ധനകാര്യ കമ്മിറ്റിയിലേയ്ക്കു വനിതാ പ്രാതിനിധ്യത്തിനായി വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത്. വെള്ളിയാഴ്ച വീണ്ടും സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പു നടത്തും.
District News
പുൽപ്പള്ളി: എൽഡിഎഫ് ഭരിക്കുന്ന പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾ ബിജെപി പിന്തുണയിൽ യുഡിഎഫിന് ലഭിച്ചു.
ഇന്നലെ നടന്ന ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വികസന കാര്യം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച യുഡിഎഫിലെ ഗീത കുഞ്ഞികൃഷ്ണന് 12 വോട്ടുകൾ ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥി കലാ രാജുവിന് ഒന്‍പത് വോട്ടാണ് ലഭിച്ചത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച യുഡിഎഫിലെ സെലിൻ മാനുവലിന് 12 വോട്ട് ലഭിച്ചു.
എൽഡിഎഫിലെ ഷൈജ മഗേഷിന് ഒന്‍പത് വോട്ടാണ് ലഭിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച ബിജെപിയിലെ സുചിത്ര എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നാണ് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുക്കുന്നത്.
എൽഡിഎഫാണ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫ്-ഒന്‍പത്, യുഡിഎഫ്- എട്ട്, ബിജെപി- നാല് എന്നിങ്ങനെയാണ് കക്ഷിനില. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി വനിതകൾക്കാണ്. അതേസമയം കോണ്‍ഗ്രസ് പാർട്ടി നിർദേശം അനുസരിച്ചാണ് സ്റ്റാൻഡിംഗ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് അംഗം എം.ടി. കരുണാകരൻ പറഞ്ഞു.
ഇന്ന് നടക്കുന്ന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആർക്ക് വോട്ട് ചെയ്യുമെന്നുള്ളത് നിർണായകമാണ്.
കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് പുൽപ്പള്ളിയിൽ വന്നതെന്ന് സിപിഎം ആരോപിച്ചു. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ജില്ല കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു പറഞ്ഞു.
യുഡിഎഫും ബിജെപിയും ധാരണയിലായതോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയെ താഴെയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. പുൽപ്പള്ളി പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് ബിജെപി ധാരണ സംസ്ഥാന തലത്തിൽ ചർച്ചയാക്കാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ് നേതൃത്വം
District News
നെടുമങ്ങാട്: പനവൂർ പഞ്ചായത്തിൽ നടന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, ബിജെപി അംഗങ്ങൾ വോട്ട് മാറി ചെയ്തതു വിവാദമായി. മൂന്നംഗ സ്ഥിരം സമിതിയിൽ രണ്ട് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനായി നാലു പേർ പത്രിക നൽകിയതോടെ വോട്ടെടുപ്പ് വേണ്ടിവന്നു.
വനിതാസംവരണ അംഗമായി യുഡിഎഫിലെ എസ്.എൻ. പുരം ഷൈലയെ ആദ്യം തെരെഞ്ഞെടുത്തു. മറ്റ് അംഗങ്ങൾക്കായി സ്വതന്ത്ര അംഗം ഫസീല ബീവി, യുഡിഎഫിലെ ശോഭന കുമാരി, എൽഡിഎഫിലെ എസ്.വി. കിഷോർ, എസ്. ജയകുമാർ എന്നിവർ മൽസരിച്ചു. യുഡിഎഫ് അംഗം ജി.ശോഭ എൽഡിഎഫിലെ ജയകുമാറിനു വോട്ട് ചെയ്തതു കോൺഗ്രസ് അംഗങ്ങളെ ഞെട്ടിച്ചു.
ബിജെപി അംഗങ്ങളായ കലാകുമാരിയും മോനിഷയും ആദ്യ വോട്ട് സ്വതന്ത്ര അംഗം ഫസീല ബീവിക്കും രണ്ടാം വോട്ട് യുഡിഎഫിലെ ശോഭനാകുമാരിക്കും ചെയ്തു. കൂടുതൽ വോട്ടുകൾ നേടിയ സ്വതന്ത്ര അംഗം ഫസീല ബീവിയും എൽഡി എഫിലെ ജയകുമാറും അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര അംഗം യുഡിഎഫിന് അനുകൂലമാണ്. ഇതേത്തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി യുഡിഎഫിനു ലഭിച്ചു. യുഡിഎഫ്, ബിജെപി അംഗങ്ങൾ വോട്ടു മാറി ചെയ്തതു വിവാദമായിട്ടുണ്ട്
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്നു മുതൽ ഏഴു വരെ നടക്കും. ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേയും അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
അംഗങ്ങളിൽ നിന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും വേഗം ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളാണുള്ളത്. ജില്ലാ പഞ്ചായത്തിൽ ധനകാര്യം വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളിൽ ധനം, വികസനം,ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ-കലാകായികം എന്നിവയടക്കം ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികം എന്നിങ്ങനെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, ചെയർമാൻ തെരഞ്ഞെടുപ്പ് നടത്താൻ അതാതു സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിലേയുംകോർപ്പറേഷനിലെയും തെരഞ്ഞെടുപ്പ് വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്.
സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. ധനകാര്യമുൾപ്പെടെ എല്ലാ സ്റ്റാ ൻഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് വിജ്ഞാപനമിറക്കി. സ്ത്രീ സംവരണ സ്ഥാനത്തേക്കായിരിക്കും ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണ സ്ഥാനം നികത്തിയതിന് ശേഷം മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തും.
Kerala
പത്തനംതിട്ട: പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന ഭരണസമിതികളില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി (സ്ഥിരം സമിതി) തെരഞ്ഞെടുപ്പുകള്‍ അഞ്ചിന് ആരംഭിക്കും. അഞ്ചു മുതല്‍ ഏഴുവരെയാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്. ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത് കാര്യം, ആരോഗ്യ വിദ്യാഭ്യാസ കാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുണ്ടാകും.
നഗരസഭകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്, വിദ്യാഭ്യാസ കലാകായികം എന്നിങ്ങനെ ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുണ്ടാകും. കോര്‍പറേഷനുകളില്‍ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണ, നികുതി - അപ്പീല്‍, വിദ്യാഭ്യാസം - കായികകാര്യങ്ങള്‍ എന്നിങ്ങനെ എട്ടെണ്ണമായിരിക്കും.
അതത് തദ്ദേശ സ്ഥാപന വരണാധികാരികളുടെ ചുമതലയിലാണ് തെരഞ്ഞെടുപ്പുകള്‍. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ രൂപീകരണത്തിനുശേഷം ഓരോ സമിതിയും വെവ്വേറെ യോഗം ചേര്‍ന്ന് അധ്യക്ഷരെ തെരഞ്ഞെടുക്കണം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരണത്തിനുശേഷം പ്രത്യേക നോട്ടീസ് നല്‍കിയാണ് ചെയര്മാന്മാരെ തെരഞ്ഞെടുക്കാന്‍ യോഗം ചേരുന്നത്.
എല്ലാ അംഗങ്ങള്‍ക്കും പ്രാതിനിധ്യം
തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ അംഗങ്ങളും ഏതെങ്കിലും ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അംഗമായിരിക്കണമെന്നതാണ് വ്യവസ്ഥ. ഒരു അംഗം ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ മാത്രമേ അംഗമാകാനും പാടുള്ളൂ. തദ്ദേശ സ്ഥാപന അധ്യക്ഷര്‍ ഒഴികെയുള്ള അംഗങ്ങള്‍ ഇത്തരത്തില്‍ ഉള്‍പ്പെടും.
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് ഉപാധ്യക്ഷര്‍ ഉള്‍പ്പെടുക. ഈ കമ്മിറ്റിയുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷര്ക്കായിരിക്കും. മറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ ഉള്‍പ്പെടുന്നവരില്‍ നിന്നായിരിക്കും അധ്യക്ഷരെ തെരഞ്ഞെടുക്കുക.
എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ഒരു സ്ഥാനം വനിതാ സംവരണമായിരിക്കും. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയാകുന്ന ബന്ധപ്പെട്ട തദ്ദേശ സ്ഥാപന വൈസ് പ്രസിഡന്റ് വനിതയാണെങ്കില്കൂടി മറ്റൊരു അംഗത്തെ ധനകാര്യ സ്ഥിരം സമിതിയില്‍ ഉള്‍പ്പെടുത്താം.
എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും ഒരു വനിത ഉള്പ്പെടണമെന്നതിനാൽ വനിതാസംവരണ സ്ഥാനങ്ങളാകും ആദ്യം നികത്തുക. ഏതെങ്കിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് സ്ത്രീസംവരണ സ്ഥാനത്തേക്ക് നാമനിര്‍ദേശം ലഭിക്കാത്തതു മൂലം അംഗത്തെ തെരഞ്ഞെടുക്കാന്‍ കഴിയാതെ വന്നാല്‍ വീണ്ടും യോഗം ചേര്‍ന്ന് സ്ത്രീസംവരണ സ്ഥാനം നികത്തണം.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലപ്പത്തും വനിതകള്‍
ഉപാധ്യക്ഷസ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒരു പഞ്ചായത്തില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അധ്യക്ഷസ്ഥാനം കൂടി വനിതയ്ക്കു ലഭിക്കും. ഉപാധ്യക്ഷസ്ഥാനം വനിതയ്ക്കു സംവരണം ചെയ്തിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ധനകാര്യ കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വനിതയ്ക്കു ലഭിക്കും.
എന്നാല്‍, ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ള ഇടങ്ങളില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലെ അധ്യക്ഷസ്ഥാനങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടില്ലാത്ത ഇടങ്ങളില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലെ അധ്യക്ഷസ്ഥാനവും വനിതകള്‍ക്കാണ്.
വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം കൂടി വനിതകള്‍ക്ക് ലഭിക്കും. വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ വികസനം, ആരോഗ്യം, വിദ്യാഭ്യാസം സമിതികളുടെ അധ്യക്ഷപദവികൂടി ലഭിക്കും.
ജില്ലാ പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കാണെങ്കില്‍ വികസനം, ആരോഗ്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷപദവികളായിരിക്കും വനിതകള്‍ക്കു ലഭിക്കുക.
District News
ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചുമുതല്‍ ഏഴുവരെ നടക്കും. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചെയര്മാന്മാരുടെ തെരഞ്ഞെടുപ്പ് അതതു വരണാധികാരികള്‍ നടത്തും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസകാര്യം എന്ന നാലു സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനം, പൊതുമരാമത്ത്, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കലാ-കായികം എന്നിങ്ങനെ ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുമാണുള്ളത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയര്മാന്മാരുടെയും തെരഞ്ഞെടുപ്പ് അതതു സ്ഥാപനത്തിലെ വരണാധികാരികളുടെയും ജില്ലാ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് എഡിഎമ്മിന്റെയും നേതൃത്വത്തില്‍ നടക്കും. മുനിസിപ്പാലിറ്റികളിലെ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷന് നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നോട്ടീസ് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും യോഗതീയതിക്ക് അഞ്ച് ദിവസം മുന്‍പ് ബന്ധപ്പെട്ട വരണാധികാരി നല്‍കും.
ചെയര്മാന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗനോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും യോഗതീയതിക്ക് രണ്ടു ദിവസം മുന്‍പാണ് നല്‍കുക. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്ക് സ്വയം നാമനിര്‍ദേശം സമര്‍പ്പിക്കാം. ധനകാര്യമുള്‍പ്പെടെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.